പാലക്കാട് : അമ്മ ലില്ലി തരൂരിന്റെ നവതി ആഘോഷത്തിൽ പങ്കുചേരാൻ തിരക്കുകൾ മാറ്റിവെച്ച് ഡോ. ശശി തരൂർ എംപി പാലക്കാട് എലവഞ്ചേരിയിലെ മുണ്ടാരത്ത് തറവാട്ടിലെത്തി. മംഗളദീപത്തിന്റെയും സംഗീത വിരുന്നിന്റെയും അകമ്പടിയോടെ നടന്ന പിറന്നാളാഘോഷം കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഒത്തുചേരാനുള്ള അസുലഭ നിമിഷമായി.(Shashi Tharoor arrives to celebrate mother's birthday, putting aside his busy schedule)
വ്യാഴാഴ്ച വൈകീട്ടുതന്നെ തറവാട്ടിലെത്തിയ ശശി തരൂർ, വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങൾക്കൊപ്പം കുടുംബക്ഷേത്രമായ പെരുങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലും എലവഞ്ചേരി ദേശമന്ദത്തും ദർശനവും വഴിപാടുകളും നടത്തി. തുടർന്ന് അമ്മയ്ക്ക് പിറന്നാൾ മധുരം നൽകിയ ശേഷം കുടുംബാംഗങ്ങൾക്കൊപ്പം പിറന്നാൾ സദ്യയിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം വീട്ടുമുറ്റത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ പാലക്കാട്ടെ 'ബീറ്റ് ആൻഡ് ട്യൂൺസ്' മ്യൂസിക് ട്രൂപ്പിന്റെ സംഗീതവിരുന്ന് അരങ്ങേറി. ലില്ലി തരൂരിന് ഏറെ ഇഷ്ടമുള്ള വിവിധ ഭാഷകളിലെ പഴയ ഗാനങ്ങൾ കോർത്തിണക്കിയ ഈ സംഗീത നിശയിലും ശശി തരൂർ പങ്കെടുത്തു. ശശി തരൂരിന്റെ സഹോദരിമാരായ ശോഭ തരൂർ, സ്മിത തരൂർ എന്നിവരും നവതി ആഘോഷത്തിനായി ലണ്ടനിൽനിന്ന് എത്തിച്ചേർന്നിരുന്നു.
ലില്ലി തരൂരിന്റെ സഹോദരങ്ങളായ ഗോവിന്ദനുണ്ണി, നാരായണനുണ്ണി, ഗോപനുണ്ണി, മുകുന്ദനുണ്ണി, ഭാനുമതി, രേണുക, ശോഭന എന്നിവരും ആശംസകളുമായി എത്തിച്ചേർന്നു. സഹോദരങ്ങൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ഒരു ദിവസം പൂർണ്ണമായും ചെലവഴിച്ച സന്തോഷത്തിലാണ് ശശി തരൂർ വൈകീട്ടോടെ കൊച്ചിയിലേക്ക് മടങ്ങിയത്. എന്നാൽ, ഈ കുടുംബസംഗമം കാണാൻ മുത്തശ്ശി ജയശംഖിനി അമ്മ ഇല്ലാതെ പോയതിലുള്ള വിഷമം അദ്ദേഹം പങ്കുവെച്ചു.