പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മോശം വ്യക്തിയാണെന്ന് കോൺഗ്രസ് നേതൃത്വം അറിഞ്ഞിട്ടും രാഹുലിനെ പാലക്കാട്ടെ ജനങ്ങളുടെ തലയിൽ കെട്ടിവെച്ച എം.എൽ.എ. ആക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.(Serious irregularities in Masala Bond, says Rajeev Chandrasekhar)
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഇപ്പോൾ കേസെടുത്തത് സർക്കാരിന്റെ നാടകമാണ്. നാല് മാസം മുൻപ് തന്നെ സർക്കാരിന് സ്വമേധയാ കേസെടുക്കാമായിരുന്നു. ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോൾ രാഹുൽ വിഷയം കൊണ്ടുവന്നതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
മസാല ബോണ്ട്: മുഖ്യമന്ത്രിക്കെതിരെ ഇ.ഡി. നോട്ടീസ് അയച്ചത് അന്വേഷണത്തിന്റെ ഭാഗമായാണെന്നും നടന്നത് ഗുരുതര ക്രമക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം അന്വേഷിച്ച് കണ്ടെത്തണം. മുഖ്യമന്ത്രിക്കെതിരെ തുടർ അന്വേഷണം ഉണ്ടാകും. ഇ.ഡി.യുടേത് രാഷ്ട്രീയ നീക്കമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ആർക്കാണ് 21 കോടി കൊടുത്തതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസിനും പങ്കുണ്ട്. കോൺഗ്രസിന്റെ സഹായത്തോടെയാണ് ഒരു ദല്ലാൾ കൊള്ളയുടെ ഭാഗമായതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം ഒളിമ്പിക്സിന് വേദിയാകുമെന്ന് ബി.ജെ.പി. പ്രകടന പത്രികയിൽ പ്രഖ്യാപിച്ചതിനെ പരിഹസിക്കേണ്ടവർ പരിഹസിക്കട്ടെ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. "ഞങ്ങൾക്ക് ഭരണം തന്നാൽ അപ്പോൾ കാണാമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.