

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ ധാരണയായി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡിസംബർ 11 മുതൽ നടത്താനിരുന്ന രണ്ടാം പാദ വാർഷിക പരീക്ഷ, ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കും. തുടർന്ന് ജനുവരി അഞ്ചിനാകും സ്കൂൾ തുറക്കുക. ഇതോടെ വിദ്യാർഥികൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി ലഭിക്കും. (Christmas exams)
ഡിസംബർ 9, 11 തീയതികളിലെ വോട്ടെടുപ്പും 13-ലെ വോട്ടെണ്ണലും കാരണമാണ് പരീക്ഷാ ദിവസങ്ങൾ മാറ്റേണ്ടിവന്നത്. ക്രിസ്മസ് അവധിക്കു മുൻപും ശേഷവുമായി പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്താൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും, ഇത് വിദ്യാർഥികളിൽ മാനസിക സമ്മർദം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഒറ്റഘട്ടമായി പരീക്ഷ നടത്താൻ ധാരണയായത്. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക.
Due to the upcoming local body elections, the Kerala Education Department has decided to adjust the dates for the school semi-annual examinations (Christmas exams) and the corresponding holiday period.