

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് മത്സരങ്ങളിൽ കൂടുതൽ പേർ പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. ഇതേത്തുടർന്ന് മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂളിലെ ഇതരസംസ്ഥാനക്കാരായ രണ്ട് കുട്ടികളെക്കൂടി ദേശീയ മീറ്റിനുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി. ഇതോടെ വ്യാജരേഖ ഉപയോഗിച്ച് മത്സരിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.(School Olympics age fraud, 2 more players excluded from camp)
വ്യാജ ആധാർ രേഖയുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തി സ്കൂൾ ഒളിമ്പിക്സിൽ മത്സരിച്ചവരുടെ എണ്ണം ചെറുതല്ലെന്നാണ് തുടർച്ചയായ കണ്ടെത്തലുകൾ തെളിയിക്കുന്നത്. മെഡൽ നേടിയ 21-കാരി വ്യാജ ആധാർ രേഖയുണ്ടാക്കിയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിൽ പ്രവേശനം നേടിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അവിടെ തുടങ്ങിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
സബ് ജൂനിയർ വിഭാഗത്തിൽ ട്രാക്ക്, ത്രോ ഇനങ്ങളിൽ മെഡൽ നേടിയ രണ്ട് താരങ്ങളുടെ പ്രായം കൃത്യമല്ലെന്നാണ് ഒടുവിലെ കണ്ടെത്തൽ. മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂളിലെ താരങ്ങളെയാണ് ദേശീയ മീറ്റിനുള്ള കേരള ക്യാമ്പിൽ നിന്ന് ഒഴിവാക്കിയത്. ഇതേ സ്കൂളിലെ സീനിയർ വിഭാഗത്തിലെ താരവും പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.
ഇതുവരെ മെഡൽ നേടിയ അഞ്ച് പേരാണ് പ്രായം തെറ്റായി കാണിച്ച് മത്സരിച്ചെന്ന് തെളിഞ്ഞതിലൂടെ ക്യാമ്പിൽ നിന്ന് പുറത്തായത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ പരിശോധന പൂർത്തിയായാൽ പുറത്താക്കപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടിയേക്കും.
പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകൾക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടികൾ ആലോചിക്കുന്നുണ്ട്. സ്കൂളുകളുടെ പോയിന്റ് വെട്ടിക്കുറയ്ക്കും. സമ്മാനത്തുക തിരിച്ചുവാങ്ങും. തട്ടിപ്പ് നടത്തിയ സ്കൂളുകളെ മൂന്ന് വർഷത്തേക്ക് വിലക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.