സൗദി യുവതിയുടെ പീഡന പരാതി; പ്രതികരണവുമായി 'മല്ലു ട്രാവലർ'

കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ 'മല്ലു ട്രാവലർ എന്ന് അറിയപ്പെടുന്ന ഷക്കീര്‍ സുബാന്‍ രംഗത്തെത്തി. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീര്‍ സുബാന്‍ പ്രതികരിച്ചു. ''എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നെ വെറുക്കുന്നവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.''-ഷക്കീര്‍ പറഞ്ഞു.

സൗദി പൗരയായ 29 കാരിയാണ് കേസി ഇയാൾക്കെതിരെ പരാതി നൽകിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പരാമർശിക്കുന്നത്.
ഏറെ നാളായി കൊച്ചിയിലാണ് പരാതിക്കാരി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഇവർ താമസിക്കുന്ന ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതി വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നു.