പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കലുഷിതമായൊരു അന്തരീക്ഷം സൃഷ്ടിച്ച് അതിൽനിന്ന് മുതലെടുപ്പ് നടത്താനാണ് ഇടതു-വലതു മുന്നണികൾ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി. ആരോപിച്ചു. പന്തളത്ത് നടന്ന തിരഞ്ഞെടുപ്പു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(Sabarimala is not the right of Hindus only, Suresh Gopi)
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. ശബരിമല ഹിന്ദുവിന്റെ മാത്രം അവകാശമല്ല. നിലവിലെ തിരക്ക് നിയന്ത്രണത്തിലും മറ്റുമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് കാരണം ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ്. ഇപ്പോഴുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. സുഖകരമായ ദർശനം നടത്താനുള്ള സൗകര്യമാണ് വേണ്ടത്.
ശബരിമലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടേണ്ട സമയവും മാർഗങ്ങളുമുണ്ട്, അത് ഉണ്ടാകും. ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നതോടെ ശബരിമലയിൽ വലിയ മാറ്റങ്ങൾ വരും. നൂറ് ഇവി ബസുകളാണ് ശബരിമലയിലേക്ക് കേന്ദ്രം അനുവദിച്ചത്. 'മോദിയുടെ ഫോട്ടോ വയ്ക്കുമോ' എന്ന് ഭയപ്പെട്ട് അത് പ്രാബല്യത്തിൽ വരുത്താതിരിക്കുകയാണ്. ഈ സീസണിലെങ്കിലും അത് ഉപയോഗിക്കണം. കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.