തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കേസിലെ ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.(Sabarimala gold theft case, Verdict today on bail plea of N Vasu and KS Baiju)
സ്വർണ്ണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും, ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഫയൽ ദേവസ്വം ബോർഡിന്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് താൻ ചെയ്തതെന്നും എൻ. വാസു കോടതിയെ അറിയിച്ചു. 2019-ൽ സ്വർണ്ണപ്പാളി ശബരിമലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ മഹ്സറിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും, ഇതിന് പിന്നിലെ കൊള്ളയെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നുമാണ് കെ.എസ്. ബൈജുവിന്റെ വാദം.
അതേസമയം, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) ഡിസംബർ മൂന്നാം തീയതി ഹൈക്കോടതിയിൽ സമർപ്പിക്കും. റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ സംഘം ഗുരുതരമായ കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. സ്വർണ്ണപ്പാളികൾ ഔദ്യോഗിക രേഖകളിൽ 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയത് മനഃപൂർവമാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചനയിൽ പങ്കെടുത്തു.
ബോധപൂർവം തട്ടിപ്പുകൾക്ക് കൂട്ടുനിന്ന പ്രതികൾ ശബരിമല ക്ഷേത്രവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ, ഉദ്യോഗസ്ഥർക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുമോ എന്നതിലാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ.