തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവർക്ക് ഇന്ന് നിർണായക ദിനം. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.(Sabarimala gold theft case, Today is crucial for S Jayashree)
കേസിൽ നാലാം പ്രതിയാണ് എസ്. ജയശ്രീ. ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. ജയശ്രീയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് നേരത്തെ തൽക്കാലത്തേക്ക് തടഞ്ഞിരുന്നു. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019-ൽ ഉത്തരവിറക്കിയത് എസ്. ജയശ്രീ ആണെന്നാണ് പ്രധാന ആരോപണം.
ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചയാളാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ്. ശ്രീകുമാർ. കേസുമായി ബന്ധപ്പെട്ട് ഇരുവരുടെയും അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.