കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന സുപ്രധാന ചോദ്യമാണ് ഹർജിയിൽ പത്മകുമാർ ഉന്നയിക്കുന്നത്. ബോർഡിന്റെ കൂട്ടായ തീരുമാനങ്ങൾക്ക് താൻ മാത്രം ഉത്തരവാദിയാകേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാദം.(Sabarimala gold theft case, A Padmakumar's bail application in court today )
ജാമ്യഹർജിയിൽ പത്മകുമാർ, മറ്റ് ബോർഡ് അംഗങ്ങളെക്കൂടി പ്രതിക്കൂട്ടിലാക്കുന്ന ശക്തമായ വാദങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സ്വർണം പൂശിയ കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുൾപ്പെടെയുള്ള എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തവയാണ്. അത്തരമൊരു സാഹചര്യത്തിൽ താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
കൂടാതെ, വിവാദമായ മിനുട്സിൽ 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയത് മറ്റ് ബോർഡ് അംഗങ്ങളുടെയും പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ബാധ്യത എല്ലാവർക്കും ഒരുപോലെ ഉണ്ടായിരിക്കണം. തന്നെ മാത്രം ലക്ഷ്യം വെച്ച് വേട്ടയാടുന്നതിലുള്ള അമർഷവും പ്രതിഷേധവും പത്മകുമാർ ജാമ്യഹർജിയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഹർജി ഇന്ന് കോടതി പരിഗണിക്കുമ്പോൾ, മുൻ ബോർഡ് അംഗങ്ങളുടെ നിലപാടുകളും കേസിലെ തുടർന്നുള്ള വഴിത്തിരിവുകളും നിർണ്ണായകമാകും.