കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി കേസെടുക്കുന്നതിന് മുന്നോടിയായി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നിലവിലുള്ള എഫ്‌ഐആറുകളുടെയും അനുബന്ധ മൊഴികളുടെയും പകർപ്പുകൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ റാന്നി കോടതിയിൽ നൽകിയ അപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചത്.
ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് ഇ.ഡി. സംശയിക്കുന്നു. വിശദമായ അന്വേഷണത്തിനും കേസെടുക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകളും വിശദാംശങ്ങളും കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നീക്കം തുടങ്ങിയതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ.
താൻ ദേവസ്വം ബോർഡിലെ ഒരു ഉദ്യോഗസ്ഥ മാത്രമായിരുന്നുവെന്നും സ്വർണക്കൊള്ളയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നുമാണ് ജയശ്രീയുടെ വാദം. ആരോഗ്യപ്രശ്നങ്ങളും മുൻകൂർ ജാമ്യാപേക്ഷയിൽ അവർ ചൂണ്ടിക്കാട്ടി. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും
The Enforcement Directorate (ED) has approached the Kerala High Court, seeking copies of the FIRs and related statements filed by the state police regarding the Sabarimala gold heist.