കേരളത്തിൽ മാർക്ക് ജിഹാദ് എന്ന് രാജേഷ്കുമാർ പാണ്ഡെ പരാമർശിച്ചത് വിഷലിപ്തം: മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ മാർക്ക് ജിഹാദ് എന്ന പരാമർശം നടത്തിയതിലൂടെ സംസ്ഥാനം വിദ്യാഭ്യാസ മേഖല സ്വന്തമാക്കിയ നേട്ടങ്ങളെ തമസ്കരിക്കാനാണ് ഡൽഹി സർവകലാശാല അധ്യാപകൻ രാജേഷ് കുമാർ പാണ്ഡേ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു.
ഈ പരാമർശം വിഷലിപ്തമാണെന്നും ഇക്കാര്യത്തിൽ കേരളത്തിന്റെ പ്രതിഷേധം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ അറിയിച്ചതായും മന്ത്രി വെളിപ്പെടുത്തി. ഇതിലൂടെ കേരളത്തിനു പുറത്ത് ജോലി ചെയ്തുവരുന്നവരും ഗവേഷണം ഉൾപ്പെടെ നടത്തുന്നവരുമായ അക്കഡേമിക് സമൂഹത്തെ ആകെ അപമാനിക്കുകയാണ് ലക്ഷ്യമിടുന്നത്. സങ്കുചിതമായ സംഘപരിവാർ രാഷ്ട്രീയമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.