തിരുവനന്തപുരം: യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി എം.എൽ.എയും യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ. താൻ കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
"നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും," രാഹുൽ വ്യക്തമാക്കി.
വാട്സാപ്പ് ചാറ്റുകളും ഓഡിയോ സംഭാഷണങ്ങളും ഉൾപ്പെടെയുള്ള തെളിവുകളുമായാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.ഈ പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.ഇന്ന് (വ്യാഴാഴ്ച) രാത്രിയോടെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഉടൻ തന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുമെന്നുമാണ് സൂചന.
നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങളും ശബ്ദരേഖകളും പുറത്തുവന്നപ്പോൾ, 'തനിക്കെതിരെ പരാതിയുണ്ടോ, ഉണ്ടെങ്കിൽ പറയൂ' എന്നായിരുന്നു രാഹുലിൻ്റെ പ്രതിരോധം. 'ഹൂ കെയേഴ്സ്' എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ പ്രതികരണവും.
നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള രാഹുലിൻ്റെ തീരുമാനത്തോടെ കേസ് കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.