തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്ത സംഭവത്തിൽ ചോദ്യങ്ങളുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർത്ഥി ആർ. ശ്രീലേഖ രംഗത്ത്. കേസ് രജിസ്റ്റർ ചെയ്തതിലെ സമയത്തെക്കുറിച്ചും നടപടികളെക്കുറിച്ചുമുള്ള സംശയങ്ങളാണ് ശ്രീലേഖ ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്.(R Sreelekha questions the timing of complaint on issue regarding Rahul Mamkootathil)
ഇത്രനാൾ യുവതി എന്തുകൊണ്ടാണ് പരാതി നൽകിയില്ല എന്ന് ശ്രീലേഖ ചോദിച്ചു. ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി? പ്രതിക്ക് ഫോൺ ഓഫാക്കി മുങ്ങാനും മുൻകൂർ ജാമ്യാപേക്ഷ നേടാനുമുള്ള അവസരത്തിനാണോ ഇതെന്നും ശ്രീലേഖ സംശയം പ്രകടിപ്പിച്ചു.
ശബരിമല സ്വർണ്ണകൊള്ളയിൽ കൂടുതൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ ഈ കേസ് ഇപ്പോൾ ഉയർന്നുവന്നതെന്നും അവർ ചോദ്യമുയർത്തി. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതാണെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങൾ പുറത്തുവന്നിരുന്നു. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചുനൽകിയതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയാണ് ഗുളിക കഴിപ്പിച്ചത്. ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി അറിയിച്ചു. ആശുപത്രിയെയും ഡോക്ടറെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാഹുലിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുലിന്റെ സുഹൃത്തും അടൂർ സ്വദേശിയായ വ്യാപാരിയുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് കേസിന്റെ മേൽനോട്ട ചുമതല.