തിരുവനന്തപുരം: ബിജെപി മുൻ വക്താവ് എം.എസ്. കുമാർ നേതൃത്വത്തിനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ ഗുരുതര വെളിപ്പെടുത്തലുകൾ പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് ഒഴിവാക്കാനായി എം.എസ്. കുമാറുമായി ചർച്ച നടത്തി അനുനയിപ്പിക്കാൻ ബിജെപി നേതാക്കൾ ശ്രമം ആരംഭിച്ചു.(Post with serious revelations, BJP to persuade MS Kumar)
തിരുവിതാംകൂർ സഹകരണ സംഘം പ്രസിഡന്റ് കൂടിയായ എം.എസ്. കുമാർ, ചില ബിജെപി നേതാക്കൾ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നില്ലെന്നും ഇവരുടെ പേരുകൾ പരസ്യമാക്കുമെന്നും ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
"വായ്പയെടുത്ത പാർട്ടിക്കാർ തിരിച്ച് അടക്കുന്നില്ല. വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തും," എന്നായിരുന്നു കുമാറിന്റെ വെല്ലുവിളി. കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതാണെന്നും കുമാർ ആരോപിച്ചിരുന്നു. കൗൺസിലർ ആത്മഹത്യ ചെയ്ത് മാസങ്ങൾ പിന്നിട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.
കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ കൈവിട്ടെന്നും, അനിൽ കുമാറിന്റെ അതേ അവസ്ഥയിലാണ് താനെന്നും എം.എസ്. കുമാർ പോസ്റ്റിൽ സൂചിപ്പിച്ചു. എം.എസ്. കുമാറിന്റെ ഈ 'ബോംബ്' പോസ്റ്റ് ബിജെപിയെ വെട്ടിലാക്കിയതോടെ സി.പി.എം. വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാനുള്ള നീക്കത്തിലാണ്.
കൂടുതൽ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കും എന്ന വിലയിരുത്തലിലാണ് ബിജെപി സംസ്ഥാന നേതൃത്വം അനുരഞ്ജന ചർച്ചകൾക്ക് ഒരുങ്ങുന്നത്.