തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ പോലീസിൽ പരാതി. സി.പി.എം. പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് വാഴക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.(Police complaint filed against PMA Salam for abusive speech against Chief Minister)
മലപ്പുറത്തെ വാഴക്കാട് ലീഗ് പൊതുയോഗത്തിൽ നടത്തിയ വിവാദ പരാമർശം വെറും നാക്കുപിഴയല്ലെന്ന് ബോധ്യപ്പെട്ടതോടെ മുസ്‌ലിം ലീഗ് നേതൃത്വം ശക്തമായ പ്രതിരോധത്തിലായി. സി.പി.എം. മലപ്പുറം ജില്ലാ നേതൃത്വവും മന്ത്രി വി. ശിവൻകുട്ടിയും അടക്കമുള്ളവർ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
"രാഷ്ട്രീയ വിമർശനങ്ങൾ ആകാം, പക്ഷേ വ്യക്തി അധിക്ഷേപം പാടില്ല," എന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത്. സലാമിൻ്റേത് ലീഗിന്റെ നയമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സലാമിന് പറ്റിയ പിഴവ് പാർട്ടി തിരുത്തിച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരാമർശങ്ങളിൽ നിന്ന് നേതാക്കൾ മാറി നിൽക്കണമെന്നാണ് മുസ്‌ലിം ലീഗിൽ പൊതുവെയുള്ള അഭിപ്രായം. സലാമിൻ്റെ ഇത്തരം പരാമർശങ്ങൾ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ആയുധമാകും എന്ന ആശങ്ക ലീഗിൽ ശക്തമാണ്.
നേരത്തെയും പി.എം.എ. സലാമിന്റെ വഴിവിട്ട പരാമർശങ്ങൾ ലീഗിന് വിനയായിട്ടുണ്ട്. ഇ.കെ. സുന്നികൾ അടക്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു.