തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിവാദ പരാമർശം അദ്ദേഹത്തിന്റെ സംസ്കാരം പുറത്തുകാണിക്കുന്നതാണെന്ന് മന്ത്രി വി. ശിവൻകുട്ടി. അത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.(PMA Salam's remarks are a testament to his culture, says Minister V Sivankutty)
മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് പി.എം.എ. സലാം മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചത്. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ തീരുമാനത്തെ വിമർശിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം.
"മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പി.എം. ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണ്," എന്നായിരുന്നു പി.എം.എ. സലാം പറഞ്ഞത്.
വ്യക്തിപരമായ അധിക്ഷേപം ഒഴിവാക്കേണ്ടതായിരുന്നു എന്നും, സലാമിന്റെ പരാമർശം അദ്ദേഹത്തിന്റെ സംസ്കാരമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അതേസമയം, കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയ്ക്ക് (എസ്.എസ്.കെ.) ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷ മന്ത്രി വി. ശിവൻകുട്ടി പ്രകടിപ്പിച്ചു.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചർച്ച പോസിറ്റീവായിരുന്നു എന്ന് മന്ത്രി അറിയിച്ചു. നവംബർ 10-ന് തൊഴിൽ മന്ത്രിമാരുടെ യോഗത്തിനായി ഡൽഹിയിൽ പോകുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ വീണ്ടും കണ്ട് വിഷയത്തിൽ ചർച്ച നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.