തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കങ്ങൾക്കിടെ സിപിഐ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ചേരും. പാർട്ടി നിലപാടുകൾക്ക് സർക്കാരിൽ വേണ്ടത്ര അംഗീകാരം ലഭിക്കാത്ത സാഹചര്യം കൗൺസിൽ യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും.(PM SHRI scheme controversy, CPI state council meeting today)
സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണങ്ങൾ നൽകുമ്പോഴും പിഎം ശ്രീ പദ്ധതിക്കെതിരായ ശക്തമായ എതിർപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന എക്സിക്യൂട്ടീവിലും പദ്ധതിക്കെതിരായ നിലപാട് കടുപ്പിക്കാനാണ് തീരുമാനമെടുത്തത്.
ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സിപിഐയുടെ ആശങ്കകളോട് പ്രതികരിക്കാൻ തയ്യാറായില്ല. സിപിഎം നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതികരിക്കുന്നുണ്ടെങ്കിലും, പാർട്ടി നിലപാടുകൾക്ക് സർക്കാരിൽ വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നാണ് സിപിഐ നേതാക്കളുടെ അഭിപ്രായം. ഈ സാഹചര്യം ഉൾപ്പെടെ ഇന്ന് ചേരുന്ന സംസ്ഥാന കൗൺസിലിൽ വിശദമായി ചർച്ച ചെയ്യും.
സിപിഐയുടെ എതിർപ്പിനെ സിപിഎം കാര്യമാക്കുന്നില്ലെന്നാണ് അവരുടെ സമീപനം. എന്നാൽ, മുന്നണിയുടെ കെട്ടുറപ്പിനെ തകർത്ത് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയുടെ ധാരണാപത്രം (MoU) ഒപ്പുവെക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിക്ക് സ്വാധീനമുള്ള കൊല്ലത്തും തിരുവനന്തപുരത്തും ഉൾപ്പെടെ സംഘടനാ പ്രശ്നങ്ങൾ മൂലം നിരവധി പേർ പാർട്ടി വിടുകയാണ്. ഇതടക്കമുള്ള സംഘടനാപരമായ വിഷയങ്ങളും കൗൺസിൽ ചർച്ച ചെയ്യും.