തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. സലാമിന്റെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും ലക്ഷ്യമിട്ട് റിയാസ് രംഗത്തെത്തിയത്.(PA Mohammed Riyas asks if PMA Salam's language also apply to Muslim League)
"പാണക്കാട് തങ്ങൾക്കും പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ അഭിപ്രായമാണോയെന്ന് അവർ വ്യക്തമാക്കണം. പി.എം.എ. സലാമിന്റെ ഭാഷയാണോ അവർക്കുമെന്ന കാര്യവും വ്യക്തമാക്കണം," മന്ത്രി റിയാസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ലീഗ് നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട് അറിയാനുള്ള സി.പി.എമ്മിന്റെ സമ്മർദ്ദമായി റിയാസിന്റെ പ്രതികരണത്തെ വിലയിരുത്തുന്നു.
അതിനിടെ, മുഖ്യമന്ത്രിയെ അധിക്ഷേപിച്ച പി.എം.എ. സലാമിന്റെ പരാമർശത്തെ തള്ളി മുസ്‌ലിം ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സലാമിന്റെ നിലപാടിനെതിരെ തങ്ങൾ രംഗത്തെത്തിയത്.
നേരത്തെ, പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തെ വിമർശിക്കവെയാണ് "മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണ്" എന്ന തരത്തിൽ പി.എം.എ. സലാം അധിക്ഷേപം നടത്തിയത്.