കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയ വിധിയോട് ആദ്യമായി പ്രതികരിച്ച് നടനും എം.എൽ.എ.യുമായ മുകേഷ് രംഗത്തെത്തി. കോടതി വിധിയെ മാനിക്കാതിരിക്കാൻ കഴിയില്ലെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.(No innocent person should be punished, Mukesh MLA's first reaction to Dileep's verdict)
"കോടതി വിധിയെ മാനിക്കാതിരിക്കാൻ കഴിയുമോ? ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല." ഓരോ കോടതി വിധിയിലും ഓരോ വ്യക്തികൾക്കും അനുസരിച്ചായിരിക്കും സന്തോഷവും നിരാശയും ഉണ്ടാകുക. വിധി പകർപ്പ് ലഭിച്ചശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ. വിധിക്കെതിരെ അപ്പീൽ പോകുന്നതിലൊക്കെ സർക്കാർ തന്നെ തീരുമാനം പറയുമെന്നും സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും മുകേഷ് വ്യക്തമാക്കി. ദിലീപ് നിരപരാധിയാണെങ്കിൽ ഒന്നും പറയാനില്ല.
പോലീസിലെ ക്രിമിനലുകൾ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന ദിലീപിന്റെ പരാമർശത്തോട്, "അതാണല്ലോ ഇപ്പോൾ കണ്ടുവരുന്നതെന്നും നോക്കാമെന്നുമായിരുന്നു" മുകേഷിന്റെ മറുപടി. ദിലീപിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സിനിമാ സംഘടനകളാണ്. താൻ സിനിമ സംഘടനയിൽ ഒരു അംഗം മാത്രമാണ്, പ്രധാന ഭാരവാഹിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിലീപിന്റെ തിരിച്ചുവരവിലടക്കം ഭാരവാഹികൾ തീരുമാനമെടുത്ത് അവർ പറയട്ടെ. ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് മുകേഷ് ചിരിച്ചുകൊണ്ട് പ്രതികരിച്ചത് ശ്രദ്ധേയമായി: "ഞാൻ ചിരിച്ചുകഴിഞ്ഞാൽ ഭാ, ഭാ, ഭാ എന്ന് കൊടുക്കില്ലേ?" എന്നാണ് അദ്ദേഹം ചോദിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണെന്നും ഭരണനേട്ടത്തെക്കുറിച്ചാണ് എല്ലാ ജനങ്ങളും സംസാരിക്കുന്നതെന്നും മുകേഷ് എം.എൽ.എ. കൂട്ടിച്ചേർത്തു.