നിപ: കണ്ടെയ്ൻമെന്റ് സോണിൽ മാസ്‌ക് നിർബന്ധം; സ്‌കൂൾ പ്രവർത്തിക്കില്ല, ആവശ്യ സാധന വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി

നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളിൽ മാസ്‌കും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാണ്.

കണ്ടെയ്ൻമെന്റ് സോണിൽ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടും. ഇതിന് പുറമെ, ബാങ്കുകൾ, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയില്ല. വില്ലേജ്, തദ്ദേശ സ്വയംഭരണ ഓഫിസുകളിൽ മിനിമം ജീവനക്കാർക്ക് മാത്രമാണ് അനുമതി.
കണ്ടെയ്ൻമെന്റ് സോണുകളിൽ അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല. ബാരിക്കേഡുകൾ വച്ച് പ്രവേശനം തടയും. കടകൾ തുറക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ആവശ്യ സാധന വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം. ആരോഗ്യ കേന്ദ്രങ്ങൾക്കും മെഡിക്കൽ സ്‌റ്റോറുകൾക്കും നിയന്ത്രണം ബാധകമല്ല.