ആലപ്പുഴ : ദേശീയ വിദ്യാഭ്യാസ നയത്തോട് (എന്‍ഇപി) യോജിക്കാനാവില്ലെന്നും നയം വിദ്യാഭ്യാസ മേഖലയ്ക്ക് ആപത്താണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ഇത് വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനും കേന്ദ്രീയവത്കരിക്കാനും വര്‍ഗീയവത്കരിക്കാനുമാണ് അത് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഡി. രാജ പറഞ്ഞു.
എന്‍ഇപിയെന്നത് ബിജെപി സര്‍ക്കാരിന്റെ വളരെ പിന്തിരിപ്പനും അപകടം നിറഞ്ഞതുമായ നയമാണ്.മുന്‍ വിദ്യാഭ്യാസ മന്ത്രിയാണ് എം എ ബേബിയെന്ന് ഓർക്കണം.ഈ പദ്ധതിക്കെതിരെ ചോദ്യം ചെയ്തവരാണ് തങ്ങള്‍. നയത്തോട് യോജിക്കാനാവില്ലെന്നതാണ് സിപിഐയുടെ ഉറച്ച നിലപാട്. സര്‍ക്കാര്‍ ഒപ്പുവെച്ച ധാരണാപത്രം എന്‍ഇപിയുടെ ഭാഗമാണ്. യാതൊരു ചര്‍ച്ചയുമില്ലാതെ പെട്ടെന്നാണ് സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തിട്ടുവേണം അത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്താൻ. വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനും വര്‍ഗീയവത്കരിക്കാനും കേന്ദ്രീയവത്കരിക്കാനുമാണ് അത് പ്രോത്സാഹിപ്പിക്കുന്നതെന്നതിനാല്‍ തുടക്കംമുതലേ സിപിഐ അതിനെ എതിര്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള സമ്മര്‍ദത്തിനും കീഴടങ്ങില്ല.
പണത്തിന്റെ മാത്രം പ്രശ്‌നമല്ല. പണം കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജണ്ടയാണ്. സംസ്ഥാന സര്‍ക്കാരിന് മേല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.