കൊച്ചി: അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 413 ദിവസമായി തുടരുന്ന മുനമ്പം സമരം നാളെ അവസാനിപ്പിക്കാനിരിക്കെ, സമരസമിതിയിൽ ഭിന്നത ഉടലെടുത്തു. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം അഞ്ചുപേർ മാത്രം ചേർന്നെടുത്തതാണെന്ന് ആരോപിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.(Munambam land dispute, Disagreement within the protest committee)
മുനമ്പം ഭൂമി തർക്കത്തിൽ അന്തിമവിധി വരുന്നതുവരെ കരം സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവും സർക്കാരിന്റെ അനുകൂല നിലപാടും ചൂണ്ടിക്കാട്ടിയാണ് ഭൂ സംരക്ഷണ സമിതി 413 ദിവസമായി തുടരുന്ന സമരം നിർത്തുന്നത്. നാളെ ഉച്ചയ്ക്ക് 2:30ന് സമരപ്പന്തലിൽ മന്ത്രി പി. രാജീവ്, എം.എൽ.എ. എസ്.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ എത്തി നിരാഹാര സമരം ഇരിക്കുന്നവർക്ക് നാരങ്ങാനീര് നൽകും.
സർക്കാറിന്റെ ഉറപ്പ് വിശ്വസിച്ച് സമരം നിർത്തുകയാണെന്ന് മുനമ്പം പള്ളി സഹവികാരി ഫാദർ മോൻസി വർഗ്ഗീസ് പറഞ്ഞു. ഒരു പാർട്ടിയുടെ വിജയമല്ല, 610 കുടുംബങ്ങളുടെ ഐക്യത്തിന്റെ വിജയമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരം പിൻവലിക്കാനുള്ള തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് സമരസമിതിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. താത്കാലിക ആശ്വാസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, വഖഫ് രജിസ്റ്ററിൽ നിന്ന് മുനമ്പത്തെ ഭൂമി ഒഴിവാക്കിയിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.
അതുകൊണ്ടുതന്നെ നാളെ പുതിയ സമരപ്പന്തൽ കെട്ടി സമരം തുടങ്ങാനാണ് പ്രതിഷേധ വിഭാഗത്തിന്റെ തീരുമാനം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നയിച്ച സമരം വിജയത്തിലേക്ക് നീങ്ങുന്നു എന്ന് കരുതിയിരിക്കെയാണ് മുനമ്പത്ത് പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.