കൊല്ലം: ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ കവർന്ന കേസിൽ പ്രത്യേക അന്വേഷണസംഘം കൂടുതൽ അറസ്റ്റുകളിലേക്ക് നീങ്ങുന്നതായി സൂചന. ഏതാനും പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. ഈ കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, ആറാം പ്രതി എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.(More arrests possible in Sabarimala gold theft case)
സ്വർണക്കവർച്ചയിലെ വൻതോക്കുകളുടെ പങ്കും ഗൂഢാലോചനയും വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഇന്നലെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. കൊല്ലത്ത് വെച്ച് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സ്പെഷൽ ജയിലിലേക്ക് കൊണ്ടുപോയി. പത്മകുമാറിന്റെ ജാമ്യഹർജിയിലെ വാദം പൂർത്തിയായിട്ടുണ്ട്. കേസിന്റെ വിധി പറയാൻ ഡിസംബർ 12-ലേക്ക് കോടതി മാറ്റിവെച്ചു.