കോഴിക്കോട്: ജില്ലയിലെ നടുവണ്ണൂർ വാകയാട് ജോലി സ്ഥലത്ത് വെച്ച് രണ്ട് യുവാക്കൾക്ക് കുറുനരിയുടെ കടിയേറ്റു. തുരുത്തിയാട് പുത്തൂർവയൽ സ്വദേശികളായ പ്രവീൺകുമാർ, രാജേഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ കൈകൾക്കും കാലുകൾക്കുമാണ് കടിയേറ്റത്. ഇരുവരേയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Men were bitten and attacked even after falling to the ground by A fox in Kozhikode)
വാകയാട് അങ്ങാടിക്ക് സമീപത്തെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു യുവാക്കൾ. രാവിലെ ചായ കുടിച്ച ശേഷം കൈ കഴുകുന്നതിനിടെയാണ് കുറുനരിയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റ് ഇരുവരും നിലത്തുവീണിട്ടും ആക്രമണം തുടർന്നതോടെ ബഹളം കേട്ട് ആളുകൾ ഓടിക്കൂടി. ഇതിനിടെ കുറുനരി ഓടി രക്ഷപ്പെട്ടു.
കടിയേറ്റ പ്രവീൺകുമാറിനെയും രാജേഷ് കുമാറിനെയും ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെയും കുറുനരി ആക്രമിച്ചിരുന്നു. ജനങ്ങൾക്കിടയിൽ ഭീതി പരത്തിയ ഈ കുറുനരിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. സംഭവത്തെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കുറുനരിക്ക് പേവിഷബാധയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.