തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കോൺഗ്രസ് എം പി ശശി തരൂർ നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണ്. സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(It is right for the government to go to appeal for the survivor, says Shashi Tharoor)
"ഇതിൽ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്. ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല." നീതി കിട്ടിയിട്ടില്ല എന്ന് അതിജീവിതയ്ക്ക് തോന്നുന്നുണ്ടാകും. നിയമനടപടികൾ നടക്കട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച അടൂർ പ്രകാശിന്റെ പരാമർശത്തിൽ നിന്ന് തരൂർ ഒഴിഞ്ഞുമാറി.
"അദ്ദേഹം പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂ. എൻ്റെ അഭിപ്രായം താൻ പറഞ്ഞു കഴിഞ്ഞു. ഞാൻ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ചോദിക്കാം. മറ്റൊരാൾ പറഞ്ഞതിൽ എന്നോട് ചോദിച്ചിട്ട് കാര്യമില്ല," തരൂർ വ്യക്തമാക്കി. തിരുവനന്തപുരത്തെ നഗരവികസനത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു.
മഴ പെയ്യുമ്പോൾ നഗരത്തിൽ വെള്ളം നിറയുന്നു. തിരുവനന്തപുരത്തിന്റെ സ്ഥിതിയിൽ മാറ്റം വേണം. കോൺഗ്രസ് കഠിനാധ്വാനം ചെയ്തതിന് ഫലം ഉണ്ടാകും. ഇത്തവണ യു.ഡി.എഫിന് നല്ല സാധ്യതയുണ്ടെന്നും തരൂർ പ്രത്യാശ പ്രകടിപ്പിച്ചു.