ന്യൂഡൽഹി: പാകിസ്താന്റെ അതിർത്തി കടന്നുള്ള ബോംബാക്രമണങ്ങൾ അഫ്ഗാനിസ്ഥാനിൽ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ അടിയന്തര മാനുഷിക സഹായം നൽകി. 73 ടൺ ജീവൻരക്ഷാ മരുന്നുകളും വാക്സിനുകളും മറ്റ് അത്യാവശ്യ സഹായങ്ങളുമാണ് വെള്ളിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്.(India's emergency assistance to Afghanistan, 73 tonnes of medicines and vaccines sent)
മൂന്ന് ദിവസം മുമ്പ് പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ അഫ്ഗാൻ-പാക് ബന്ധം ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ്. പാക് ആക്രമണങ്ങളിൽ ഒട്ടേറെ സാധാരണക്കാർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാന്റെ അടിയന്തര വൈദ്യസഹായ ആവശ്യങ്ങൾ പരിഹരിക്കാനാണ് ഈ മാനുഷിക സഹായം ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
ഇന്ത്യ-അഫ്ഗാൻ ബന്ധം മെച്ചപ്പെടുന്നു
ഈ വർഷം അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ അയക്കുന്ന മൂന്നാമത്തെ സഹായമാണിത്. ഏപ്രിലിലും സെപ്റ്റംബറിലും ഇന്ത്യ സഹായം എത്തിച്ചിരുന്നു. ഇന്ത്യ-അഫ്ഗാൻ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടികളുടെ തുടർച്ചയാണിത്. ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളായ സൈഡസ് ലൈഫ് സയൻസസും അഫ്ഗാനിസ്ഥാൻ റോഫീസ് ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനീസും തമ്മിൽ 100 മില്യൺ ഡോളറിന്റെ ധാരണാപത്രം ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സഹായം.
കൂടുതൽ വ്യാപാര, നിക്ഷേപ ബന്ധങ്ങൾ തേടി താലിബാൻ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി ഇന്ത്യ സന്ദർശനം പൂർത്തിയാക്കി ദിവസങ്ങൾക്കകമാണ് ഈ കരാർ ഉണ്ടാകുന്നത്.