Times Kerala

 യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം; ഓട്ടോ ഡ്രൈവർ ഒളിവിൽ; ദുരൂഹത

 
 യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം; ഓട്ടോ ഡ്രൈവർ ഒളിവിൽ; ദുരൂഹത
 വയനാട്: യുവതിയും ഗർഭസ്ഥ ശിശുവും ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനിയും അവരുടെ ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിലാണ് ദുരൂഹത നിലനിൽക്കുന്നത്. കഴിഞ്ഞ 18നു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്നു അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുപതാം തീയതി രാവിലെ ഗർഭസ്ഥ ശിശുവും പിന്നാലെ മാതാവും മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മാനന്തവാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ ശിശുവിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഡിഎൻഎ ടെസ്റ്റ് റിപ്പോർട്ടും ലഭിച്ചാലേ സംഭവത്തിലെ ദുരൂഹത നീക്കാനാകൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വിവാഹമോചന കേസിൽ നിയമ നടപടികൾ നടക്കുന്നതിനിടെയാണ് യുവതി ഗർഭിണിയാകുന്നത്. ഇവരുമായി ബന്ധമുള്ള ഒരു ഓട്ടോ ഡ്രൈവർ ഒളിവിലാണ്. അന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Related Topics

Share this story