

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻ ദേവ് എന്നിവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ രൂക്ഷമായി പ്രതികരിച്ച് കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു. ഇങ്ങനെയേ സംഭവിക്കൂവെന്ന് താൻ നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു.(I was harassed a lot, Driver on chargesheet in KSRTC bus stopping incident)
"ഇങ്ങനെയേ സംഭവിക്കൂവെന്ന് ഞാൻ നേരത്തെ പ്രതീക്ഷിച്ചിരുന്നു. ആര്യയുടെ സഹോദരനാണ് സീബ്രാ ക്രോസിൽ വാഹനം കൊണ്ട് നിർത്തിയിട്ട് തെറി വിളിച്ചത്. അയാളും എം.എൽ.എയുമാണ് കൂടുതൽ പ്രശ്നമുണ്ടാക്കിയത്," യദു പറഞ്ഞു. മേയർ ആണെന്ന് അറിയില്ല എന്ന് പറഞ്ഞതുകൊണ്ടാകും അന്ന് ഇത്രയും പ്രശ്നം ഉണ്ടാക്കിയതെന്നും നിയമപരമായി ഇനിയും മുന്നോട്ട് പോകുമെന്നും യദു വ്യക്തമാക്കി.
നിലവിൽ പ്രൈവറ്റ് ബസിൽ 'ലീവ് വേക്കൻസി'യിലാണ് താൻ ഓടുന്നതെന്നും കെ.എസ്.ആർ.ടി.സി.യിൽ തിരിച്ചെടുത്തിട്ടില്ലെന്നും യദു പറഞ്ഞു. "ഇത്രയും പ്രശ്‌നമുണ്ടാക്കിയ മേയറും എം.എൽ.എയും നല്ല പോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. കെ.എസ്.ആർ.ടി.സി. ബസ് ഓടിച്ചു എന്ന കുറ്റമേ ഞാൻ ചെയ്തിട്ടുള്ളൂ. പാവങ്ങളുടെ പാർട്ടി എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറയുന്നത്, പക്ഷേ എന്നെ ഒരുപാട് ദ്രോഹിച്ചു," യദു കൂട്ടിച്ചേർത്തു.
മേയറെയും എം.എൽ.എയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് നിലവിൽ പ്രതി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യദുവിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.