ഗോഡ്സെ നാടിന്റെ ശാപമായിരുന്നു: വിമർശനവുമായി പി.എസ് ശ്രീധരൻ പിള്ള

നാഥുറാം വിനായക് ഗോഡ്സെ രാജ്യത്തിൻറെ ശാപമായിരുന്നുവെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള. കൊല്ലത്ത് വെളിയം രാജീവിന്റെ 'ഗാന്ധി വെഴ്സസ് ഗോഡ്സെ' എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയോടുള്ള തന്റെ ജീവിതപ്രണാമം താൻ അർപ്പിക്കുന്നുവെന്നും ഗാന്ധിയുടെ ഓർമകൾക്ക് മുന്നിൽ നമ്രശിരസ്കനാകുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞു. ലോകമുള്ളിടത്തോളം ഗാന്ധിജിയുടെ പ്രത്യയശാസ്ത്രങ്ങൾ മാനവരാശിക്ക് വഴികാട്ടിയായി നിൽക്കുമെന്ന് ഉറപ്പാണ്. ഗോഡ്സെ നാടിന്റെ ശാപമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം അടുത്തയിടെ പൂനെയിൽ പോയപ്പോൾ അത് തനിക്ക് ഒരിക്കൽ കൂടി ബോധ്യപ്പെട്ടെന്നും വ്യക്തമാക്കി.

വികാരമല്ല വിചാരമാണ് ഒരു രാഷ്ട്രത്തിന് ആവശ്യം. വിചാരത്താൽ ഐക്യപ്പെടുന്ന സമൂഹത്തെയാണ് നേതാക്കൻമാർ സൃഷ്ടിക്കേണ്ടത്. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമാണെന്നും ഒഴുകിപ്പോകുമ്പോൾ അത് കോരിയെടുത്ത് പുതുതലമുറയ്ക്ക് പകർന്നു നൽകാൻ നേതാക്കൻമാർക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.