സംസ്ഥാന നേതൃത്വം ഉള്‍പ്പെട്ട തട്ടിപ്പാണ് കരുവന്നൂരില്‍: സിപിഐഎമ്മിനെതിരെ വിമർശനവുമായി വി മുരളീധരൻ

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎമ്മിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. കരുവന്നൂരില്‍ നടന്നത് ഭീമമായ തട്ടിപ്പാണെന്നും എ സി മൊയ്തീനെ ഇ ഡി ചോദ്യം ചെയ്തപ്പോള്‍ സിപിഐഎം പ്രതിരോധിച്ചുവെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. കരുവന്നൂര്‍ കേസിലെ ഇഡി അന്വേഷണം ബിജെപി വേട്ട എന്നാണ് ആരോപിച്ചത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ പലരും ഇപ്പോള്‍ തട്ടിപ്പ് സമ്മതിക്കുന്ന സാഹചര്യമാണുള്ളതെന്നും വി മുരളീധരന്‍ ചൂണ്ടിക്കാണിച്ചു. നേതൃത്വം അറിഞ്ഞാണ് തട്ടിപ്പെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സമ്മതിക്കുന്നു. ഞങ്ങള്‍ ചെയ്ത തട്ടിപ്പ് എല്ലാം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സമ്മതിച്ചു. എന്നാല്‍ എസി മൊയ്തീന്‍ അടക്കമുള്ളവരെ രക്ഷിക്കാന്‍ അവരെ ബലിയാടക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. എം വി ഗോവിന്ദന്‍ ക്യാപ്‌സൂള്‍ നിര്‍ത്തണമെന്നും വി മുരളീധരന്‍ കൂട്ടിച്ചേർത്തു.

ഇനി കേന്ദ്രം വേട്ടയാടുന്നു എന്ന് പറയരുതെന്നും സിപിഐഎം തെറ്റ് സമ്മതിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്ന് സിപിഐഎം അവകാശപ്പെടുന്നു. എന്നിട്ട് പാവപ്പെട്ടവരുടെ ജീവിതം തകര്‍ക്കുകയാണ്. തട്ടിപ്പ് നടത്തിയ ആളുകള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി. സംസ്ഥാന നേതൃത്വം ഉള്‍പ്പെട്ട തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നതെന്ന് ആരോപിച്ച മുരളീധരന്‍ സിപിഐഎമ്മില്‍ പൊതു പദവി വഹിക്കുന്ന ആളുകള്‍ പാര്‍ട്ടിയുടെ വെറും ഉപകരണങ്ങളാണെന്നും വി മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.