കൊച്ചി: ബി.ജെ.പി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോർപ്പറേഷനിൽ തുടർച്ചയായി 32 വർഷം കൗൺസിലറുമായിരുന്ന ശ്യാമള എസ്. പ്രഭു പാർട്ടിയിൽനിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബി.ജെ.പി. പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് അവരുടെ പ്രതികരണം.(Former BJP state vice president leaves the party in Kochi)
കൊച്ചിൻ കോർപ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള എസ്. പ്രഭു പതിവായി മത്സരിച്ചിരുന്നത്. 1988 മുതൽ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാർഥി പട്ടികയിലും അവരുടെ പേരുണ്ടായിരുന്നു. എന്നാൽ, ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ ബി.ജെ.പി. നേതൃത്വം തയ്യാറായില്ല. ബി.ജെ.പി. സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള നേരത്തേ പ്രഖ്യാപിച്ചിരുന്നു.
രാജി തീരുമാനത്തിന് മുന്നോടിയായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ്റെ നിർദ്ദേശപ്രകാരം പി.ആർ. ശിവശങ്കരൻ ഉൾപ്പെടെയുള്ള നേതാക്കൾ ശ്യാമള എസ്. പ്രഭുവിനെ വീട്ടിലെത്തി കണ്ടിരുന്നെങ്കിലും ചർച്ചകൾ വിഫലമാവുകയായിരുന്നു.
മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി മേഖലയിൽ ബി.ജെ.പിക്ക് കൗൺസിലർമാരുള്ളത് അമരാവതിയിലും ചെറളായിയിലും മാത്രമാണ്. ഈ സാഹചര്യത്തിലാണ് ചെറളായി ഡിവിഷനിലെ കൗൺസിലറായിരുന്ന ശ്യാമള പാർട്ടി വിട്ടത്, ഇത് തീരദേശമേഖലയിലെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.