കോട്ടയം : ബിരിയാണിയിൽ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി. ഏറ്റുമാനൂർ സ്വദേശി വിഷ്ണു നൽകിയ പരാതിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് നടപടിയെടുത്തത്.
ഹോട്ടല്‍ ഉടമ അമ്പതിനായിരം രൂപ നഷ്ടപരിഹാരവും രണ്ടായിരം രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണമെന്നാണ് ഉത്തരവ്. ബിരിയാണിയുടെ വിലയും പരാതിക്കാരന് തിരികെ നല്‍കണം. സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നല്‍കണമെന്നും കമ്മീഷന് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ നവംബർ പത്തിന് അതിരമ്പുഴയിലുള്ള ഹോട്ടലിൽനിന്ന് സൊമാറ്റോ ആപ്പ് വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ നിന്നുമാണ് ചത്ത പഴുതാരയെ കിട്ടിയത്. പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോൾ ബിരിയാണിയുടെ വില തിരിച്ചു നൽകാമെന്ന് അറിയിച്ചെങ്കിലും പണം ലഭിച്ചില്ല.
പാകം ചെയ്ത് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയതെന്നും അത് ഹോട്ടലിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ച്ചയാണെന്നും കമ്മീഷന് കണ്ടെത്തി. തുടര്‍ന്നാണ് ഭക്ഷണം പാകം ചെയ്ത ഹോട്ടലും വിതരണം ചെയ്ത സൊമാറ്റോയും ഉപയോക്താവിന് പിഴ നല്‍കണമെന്ന് കമ്മീഷന് ഉത്തരവിട്ടത്.