തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ, അതിജീവിതയ്ക്ക് നേരെയുണ്ടായ സൈബർ അധിക്ഷേപങ്ങളിൽ പോലീസ് കേസെടുക്കാൻ ഒരുങ്ങുന്നു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഒരു വർഷം മുമ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ഉപയോഗിച്ചാണ് രാഹുൽ അനുകൂലികൾ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി കടുത്ത അധിക്ഷേപം നടത്തുന്നത്.(Cyber attack against woman who filed complaint against Rahul Mamkootathil, Police to file case)
സൈബർ ആക്രമണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്ഷുഭിതനാവുകയും, പാർട്ടിയ്ക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തു. അധിക്ഷേപങ്ങളിൽ കോൺഗ്രസിന് പങ്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സൈബർ ആക്രമണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ.സി. വേണുഗോപാൽ തയ്യാറായില്ല.
ഒരു വർഷം മുമ്പ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം പ്രചരിപ്പിച്ചാണ് രാഹുൽ അനുകൂലികളും കോൺഗ്രസ് അനുകൂല പേജുകളും സൈബർ ആക്രമണം നടത്തുന്നത്. വിവാദങ്ങൾക്ക് മുമ്പേ പങ്കുവെച്ച ചിത്രം പുതിയ സാഹചര്യത്തിൽ പിൻവലിക്കുന്നുവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിട്ടത് കൂടുതൽ വിമർശനങ്ങൾക്കിടയാക്കി.
ഐഡന്റിറ്റി വെളിപ്പെടുത്താൻ മാത്രം വിവേകശൂന്യനല്ല താനെന്നാണ് സന്ദീപ് വാര്യർ ഇതിനോട് പ്രതികരിച്ചത്. അതിജീവിതയുടെ പരാതിയ്ക്ക് പിന്നാലെയാണ് അധിക്ഷേപം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയ്ക്കുള്ള പോലീസ് നീക്കം.