ആലപ്പുഴ: കഞ്ഞിക്കുഴി കണ്ണർക്കാട് കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്ത ലതീഷ് ബി. ചന്ദ്രനെ സി.പി.എം. (CPM) പാർട്ടിയിൽ തിരിച്ചെടുത്തു. മുഹമ്മ എസ്.എൻ.വി. ബ്രാഞ്ച് അംഗമായാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്.(CPM takes back Latheesh B Chandran to the party)
മന്ത്രി സജി ചെറിയാൻ, സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ലതീഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ലതീഷ്. കൂടാതെ കേരള സർവകലാശാല യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
2013 ഒക്ടോബർ 31-നാണ് കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവം നടന്നത്. വി.എസ്.-പിണറായി പക്ഷ വിഭാഗീയതയുടെ പേരിലായിരുന്നു ലതീഷ് അടക്കം അഞ്ച് സി.പി.എം. പ്രവർത്തകർ പ്രതിയാക്കപ്പെട്ടത്. തുടർന്ന് ഇവരെ പാർട്ടി പുറത്താക്കി. ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിച്ച കേസിൽ തെളിവുകളും ദൃക്‌സാക്ഷികളും ഇല്ലാത്തതിനാൽ 2020 ജൂലൈയിൽ ലതീഷ് അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷവും ലതീഷ് ജനകീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അദ്ദേഹം മുഹമ്മ പഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. പഞ്ചായത്ത് അംഗത്തിന്റെ അലവൻസും പേഴ്സണൽ സ്റ്റാഫ് അംഗത്തിന് ലഭിക്കുന്ന പെൻഷൻ തുകയും ചേർത്ത് ലതീഷ് മുഹമ്മയിൽ നിർധനർക്കായി വി.എസ്. ജനകീയ ലാബ് തുടങ്ങിയിരുന്നു.