കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയ നടപടിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കിടയിൽ വ്യത്യസ്ത പ്രതികരണങ്ങൾ. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.(Congress leaders have different reactions to the verdict acquitting Dileep)
നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. എല്ലാ കോടതി വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകണമെന്നില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ നിന്ന് അകലം പാലിച്ച മുൻ രമേശ് ചെന്നിത്തല തന്റെ നിലപാട് ആവർത്തിച്ചു. വിധി പൂർണ്ണമായി വായിച്ച ശേഷം പ്രതികരിക്കാമെന്നാണ് ചെന്നിത്തല അറിയിച്ചത്. "കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ല. അതിജീവിതയ്ക്ക് ഒപ്പം തന്നെയാണ്." ദിലീപിന് നീതി ലഭിച്ചുവെന്നും സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രോഹിക്കാനാണെന്നുമുള്ള അടൂർ പ്രകാശിന്റെ പ്രതികരണം ചെന്നിത്തല തള്ളിക്കളഞ്ഞു. അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമാണ് എന്നും അദ്ദേഹം ആവർത്തിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പത്തനംതിട്ടയിൽ എത്തിയപ്പോഴാണ് അടൂർ പ്രകാശ് ദിലീപിന് അനുകൂലമായി പ്രതികരിച്ചത്. നടൻ ദിലീപിന് കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും നീതി ലഭ്യമായി. ദിലീപുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു.