തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാൻ പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങാൻ പണം അനുവദിച്ചത്.
നിലവില്‍ കിയ കാര്‍ണിവല്‍ വാഹനത്തിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. 2022 ലാണ് അവസാനമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുത്തന്‍ വണ്ടികളെത്തിയത്. അന്ന് 33.30 ലക്ഷം രൂപയോളം മുടക്കിയാണ് കാർണിവലിന്റെ ഉയർന്ന വകഭേദമായ ലിമോസിൻ പ്ലസാണ് വാങ്ങിയത്. ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയതോടെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നിരുന്നു. 33.31 ലക്ഷം രൂപയാണ് കാര്‍ണിവലിന്‍റെ ചെലവ്.