തിരുവനന്തപുരം: രാജ്ഭവനിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷ പരിപാടിയിൽ കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം വീണ്ടും ഉൾപ്പെടുത്തിയത് വിവാദമായി. അടുത്തിടെ സർക്കാർ പരിപാടികളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ശേഷവും ചിത്രം ഉൾപ്പെടുത്തിയതിലാണ് പ്രതിഷേധം ശക്തമാകുന്നത്.(Bharatamba's picture on Kerala Piravi Day celebrations, 'Bharatamba' controversy again at Raj Bhavan)
സർക്കാർ പരിപാടികളിൽ നിന്ന് ഈ ചിത്രം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെടുകയും, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ഒഴിവാക്കാമെന്ന് രാജ്ഭവൻ പിന്നീട് അറിയിക്കുകയും ചെയ്തിരുന്നു. നേരത്തെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖർജി ദിനാചരണത്തിലും ഈ ചിത്രം ഒഴിവാക്കിയിരുന്നു.
എന്നാൽ, നിലവിൽ രാജ്ഭവൻ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും 'കാവിക്കൊടിയേന്തിയ ഭാരതാംബ'യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും വിളക്കു കൊളുത്തിയുമാണ് തുടങ്ങാറുള്ളത്.
രാജ്ഭവൻ ചടങ്ങുകളിലെ ഭാരതാംബ ചിത്രം മുമ്പ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ ചിത്രം കണ്ടതിനെ തുടർന്ന് മന്ത്രി പി. പ്രസാദ് പരിപാടി റദ്ദാക്കുകയും മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
ചിത്രം ഉപയോഗിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്തു നൽകി. ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മറുപടി നൽകിയിരുന്നു. ചിത്രം വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാൻ വരെ സർക്കാർ നീക്കം നടത്തിയിരുന്നു.
കേരള സർവകലാശാലയിൽ ഗവർണറുടെ ചടങ്ങിൽ ഭാരതാംബ ചിത്രത്തെച്ചൊല്ലി സംഘർഷമുണ്ടാവുകയും രജിസ്ട്രാർ ഡോ. അനിൽകുമാർ സസ്പെൻഷനിലാവുകയും ചെയ്തിരുന്നു. ഈ വിവാദങ്ങളെല്ലാം നിലനിൽക്കെയാണ് കേരളപ്പിറവി ദിനാഘോഷത്തിലും ചിത്രം ഉൾപ്പെടുത്തി രാജ്ഭവൻ നിലപാട് കടുപ്പിച്ചത്.