പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബി.ജെ.പി. നേതാക്കൾക്കെതിരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുത്തു. സംഭവത്തിൽ ബി.ജെ.പി.യുടെ നിലവിലെ കൗൺസിലർ ജയലക്ഷ്മിയാണ് ഒന്നാം പ്രതി. (Attempt to influence Congress candidate, Case filed against BJP leaders in Palakkad)
ജയലക്ഷ്മിക്കൊപ്പം കോൺഗ്രസ് സ്ഥാനാർത്ഥി രമേശിൻ്റെ വീട്ടിലെത്തിയ ഗണേഷ് ആണ് രണ്ടാം പ്രതി. കൂടാതെ, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറൽ എന്നീ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതി നൽകിയ അൻപതാം വാർഡ് കോൺഗ്രസ് സ്ഥാനാർത്ഥി രമേശിൻ്റെയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ആരോപണമുയർന്ന 46-ാം വാർഡ് ബി.ജെ.പി. സ്ഥാനാർത്ഥി എം. സുനിലിൻ്റെ പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ, സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം പാലക്കാട്ടെ രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്.