തൃശ്ശൂർ: വരന്തരപ്പള്ളിയിലെ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അർച്ചനയുടെ (22) കുടുംബത്തിന്റെ പരാതിയെ തുടർന്ന് സ്ത്രീധന പീഡന വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അർച്ചനയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.(Archana's family says she suffered extreme cruelty, husband in custody)
സ്വർണാഭരണ നിർമാണ തൊഴിലാളിയായ ഹരിദാസിന്റെ രണ്ടാമത്തെ മകളാണ് അർച്ചന. സ്ത്രീധനം ആവശ്യപ്പെട്ട് ഷാരോൺ അർച്ചനയെ നിരന്തരം പീഡിപ്പിച്ചിരുന്നു. കൂടാതെ ഷാരോൺ സംശയരോഗിയായിരുന്നെന്നും, മകളെ ഫോൺ പോലും ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ലെന്നും പിതാവ് ഹരിദാസ് ആരോപിച്ചു.
പൊതുസ്ഥലത്ത് വെച്ച് ഷാരോൺ മകളെ മർദ്ദിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ പോയി പരാതി നൽകിയിരുന്നു. അളഗപ്പനഗർ പോളിടെക്‌നിക്കിൽ ഡിപ്ലോമ പൂർത്തിയാക്കിയ അർച്ചന, ഷാരോണിനൊപ്പം ഏഴ് മാസം മുമ്പ് വീടുവിട്ടിറങ്ങി ജീവിതം ആരംഭിച്ചതാണ്. ഇന്നലെ വൈകുന്നേരം ഷാരോണിന്റെ അമ്മ, സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്നും കൂട്ടുന്നതിനായി പോയ സമയത്താണ് മരണം സംഭവിച്ചത്. വീടിനോട് ചേർന്ന വെള്ളമില്ലാത്ത കനാലിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പെയിന്റിങ്ങിനും മറ്റും ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വീട്ടിൽ സൂക്ഷിച്ചിരുന്നു.
ഹരിദാസിന്റെ പരാതിയിൽ ഷാരോണിനെതിരെ വരന്തരപ്പള്ളി പോലീസ് സ്ത്രീധന പീഡന വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഷാരോണിന്റെ അമ്മയെ കേസിൽ പ്രതിചേർക്കുന്ന കാര്യത്തിൽ തുടരന്വേഷണത്തിന് ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ.