ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

പട്ടിക്കാട്: സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മണ്ണാർമല പച്ചീരി സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പരേതനായ കോപ്പയുടെ മകൻ കൃഷ്ണൻ എന്ന അപ്പുവാണ് (74) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു അപകടം സംഭവിച്ചത്.
പട്ടിക്കാട് ചുങ്കത്ത് മേലാറ്റൂർ റോഡിലെ ക്ലനിക്കിന് മുന്നിൽ നിന്ന് റോഡ് മുറിച്ചുകടക്കവെ, എടത്തനാട്ടുകര ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ചുവീണ വയോധികനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 ഓടെ മരണം സംഭവിക്കുകയായിരുന്നു.

മേലാറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അപകടത്തിനിടയാക്കിയ ബസ് മേലാറ്റൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.