കൊച്ചി: സംസ്ഥാനത്ത് വലിയ ആശങ്ക ഉയർത്തുന്ന അമീബിക് മസ്തിഷ്കജ്വരം കൊച്ചിയിലും സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.(Amoebic encephalitis confirmed in Kochi, Lakshadweep native undergoing treatment)
രോഗിയുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേരളത്തിൽ മരണനിരക്ക് വർധിക്കുന്നത് ആരോഗ്യവകുപ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, രോഗം വളരെ അപൂർവമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ശുദ്ധമല്ലാത്ത കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് ഈ രോഗബാധ വളരെ അപൂർവമായി ഉണ്ടാകുന്നത്. 'നെഗ്ലേരിയ ഫൗളറി' എന്ന അമീബയാണ് രോഗത്തിന് കാരണം.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. കഴിഞ്ഞ മാസം 65 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആണ്.
പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ആരോഗ്യവകുപ്പ് സംസ്ഥാനത്തുടനീളം വലിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.