കേരളത്തിലെ അമ്മമാരെല്ലാം നിരാശയിൽ, വധശിക്ഷ ഉറപ്പാക്കാൻ അപ്പീൽ പോകണം: കെ സുധാകരൻ
തിരുവനന്തപുരം: ഉത്ര വധക്കേസിലെ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ആവശ്യപ്പെട്ടു. തെറ്റിന് ആനുപാതികമായ ശിക്ഷ ഉണ്ടായില്ല എന്നത് ഖേദകരമാണെന്നും, പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ അമ്മമാരെല്ലാം നിരാശരാണെന്നും ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കുന്ന വികാരം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാർ തയ്യാറാകണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ആ വികാരം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാർ തയ്യാറാകണം. നിഷ്ഠൂരമായ കൊലപാതകം നടത്തിയ പ്രതി നികുതിപ്പണത്തിന്റെ ആനുകൂല്യം പറ്റി ജയിലിലാണെങ്കിലും ജീവിക്കുന്നൂ എന്നത് നമ്മുടെ സാമൂഹ്യവ്യവസ്ഥ നേരിടുന്ന വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.
ഇന്ന് ഉച്ചയോടെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം കോടതി വിധിച്ചത്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷല്‍ സെഷന്‍സ് കോടതി ജഡ്ജി എ. മനോജാണ് ശിക്ഷ വിധിച്ചത്. വിധി പ്രസ്താവം തുടരുകയാണ്. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നി കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്.സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആദ്യകേസാണിത്. പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡമ്മി പരീക്ഷണവും അടക്കമുള്ള ശാ സ്ത്രീയ തെളിവുകൾ കേസില്‍ നിര്‍ണായകമായി.2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ വീട്ടിലെ കിടപ്പുമുറി യില്‍ മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.