

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിശദീകരണം നൽകി. ഫെമ (FEMA) ലംഘനവും ആർ.ബി.ഐ. മാർഗനിർദേശങ്ങളുടെ ലംഘനവും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഫയൽ ചെയ്തതെന്ന് ഇ.ഡി. വ്യക്തമാക്കുന്നു.(Against RBI directives, ED clarifies on notice sent to CM in masala bond deal)
ഈ വർഷം ജൂൺ 27-നാണ് ഇ.ഡി. പരാതി ഫയൽ ചെയ്തത്. 2600 കോടിയിലധികം രൂപയുടെ മസാല ബോണ്ട് ആണ് കിഫ്ബി ഇറക്കിയത്. ഇതിൽ 466.19 കോടി രൂപ ഭൂമി വാങ്ങാൻ വിനിയോഗിച്ചു. ഭൂമി വാങ്ങാൻ ഈ ഫണ്ട് വിനിയോഗിച്ചത് ആർ.ബി.ഐ. നിർദേശങ്ങൾക്ക് വിരുദ്ധമാണ് എന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.
ഫെമ ലംഘനം കണ്ടെത്തിയതിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. കിഫ്ബിക്ക് പുറമേ, കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും, സി.ഇ.ഒ. കെ.എം. ഏബ്രഹാമിനും, വൈസ് ചെയർമാൻ എന്ന നിലയിൽ തോമസ് ഐസക്കിനുമാണ് നോട്ടീസ് നൽകിയിട്ടുള്ളത്. അതേസമയം, ഒരു തരത്തിലും ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തോമസ് ഐസക് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഫെമ ലംഘനം കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ.ഡി. ഇപ്പോൾ ഔദ്യോഗികമായി വിശദീകരിക്കുന്നത്.