

കൊച്ചി: കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ വിചാരണ വേളയിലെ സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. നടിയെ ആക്രമിക്കാൻ മുൻപ് തന്നെ ഗൂഢാലോചന നടന്നിരുന്നതായും, 2017 ജനുവരി 3-ന് ഗോവയിൽ വെച്ച് കൃത്യം നടത്താൻ പദ്ധതിയിട്ടിരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതായാണ് വിവരം. സിനിമയുടെ ചിത്രീകരണം ഗോവയിൽ നടക്കുന്ന സമയത്തായിരുന്നു ഈ നീക്കം.(Actress assault case, accused Planned to harass the actress before)
2017 ജനുവരി 3-ന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത് ഒന്നാം പ്രതിയായ പൾസർ സുനിയായിരുന്നു. തുടർ ദിവസങ്ങളിലും ഇയാൾ നടിയുടെ ഡ്രൈവറായി ജോലി ചെയ്തു. ഇതിനായി വാഹനം തേടി ജനുവരി 3-ന് സുനി സെന്തിൽ കുമാർ എന്നയാളെ വിളിച്ചതായും വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സെന്തിൽ കുമാർ കേസിലെ 173-ാമത് സാക്ഷിയാണ്.
പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ, മൂന്നാം പ്രതി മണികണ്ഠൻ എന്നിവരെ ഗോവയിൽ നിന്ന് വിളിച്ചതായും വിവരങ്ങൾ പുറത്തുവരുന്നു. ഗോവയിലെ ഷൂട്ടിംഗ് പൂർത്തിയാക്കി റോഡ് മാർഗം കേരളത്തിലേക്ക് മടങ്ങിവരുമെന്നായിരുന്നു പൾസർ സുനിയുടെ കണക്കുകൂട്ടൽ. ഈ യാത്രക്കിടയിൽ കൃത്യം നടത്താനായിരുന്നു ഗൂഢാലോചന. എന്നാൽ, ജനുവരി 5-ന് നടി അപ്രതീക്ഷിതമായി വിമാനമാർഗം കേരളത്തിലേക്ക് മടങ്ങിയതോടെ ഈ ശ്രമം പരാജയപ്പെട്ടു.
ഗോവയിലെ നീക്കം പരാജയപ്പെട്ടതിന് ശേഷമാണ് 2017 ഫെബ്രുവരി 17-ന് നടിയെ ആക്രമിച്ചത്. വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ ഈ വിവരങ്ങൾ അവതരിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം.