
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ശക്തമായ മഴയിൽ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്.ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്.
200 വര്‍ഷത്തോളം പഴക്കമുള്ളതാണ് സ്‌കൂള്‍. മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇക്കാരണത്താല്‍ തന്നെ സ്‌കൂളിന് പഞ്ചായത്തില്‍ നിന്ന് ഫിറ്റ്നസ് അനുവദിച്ചിരുന്നില്ല.കൂടാതെ കെട്ടിടം ഈ അവസ്ഥയിലായിട്ട് കുറച്ച് നാളുകൾ മാത്രമാണ് ആയിട്ടുള്ളത്. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ നടന്നുവരികയാണെന്നും പ്രധാന അധ്യാപകൻ ബിജു പ്രതികരിച്ചു.
താത്കാലിക ഫിറ്റ്നസിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1200-ല്‍ ഏറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ കെട്ടിടത്തിന്റെ അവസ്ഥ ഇത്തരത്തിലായിട്ടും ബന്ധപ്പെട്ട അധികൃതര്‍ സമയബന്ധിതമായി വേണ്ട നടപടികളെടുക്കുന്നില്ലെന്നതാണ് പരക്കെയുള്ള പരാതി.
എന്നാൽ, കെട്ടിടം തകര്‍ന്നുവീണതിനു പിന്നാലെ സ്ഥലത്തെത്തിയ സ്‌കൂള്‍ അധികൃതര്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസ് മുറികളിലെ ബെഞ്ചുകളും ഡെസ്‌ക്കുകളും ധൃതിപ്പെട്ട് എടുത്തുമാറ്റിയതായി രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നു. അപകടം നടന്ന കെട്ടിടത്തിൽ ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് പ്രധാനാധ്യാപകന്‍ പറയുന്നത്. എന്നാല്‍ ക്ലാസ് നടന്ന അവസാന ദിവസം പോലും ഇവിടെ കുട്ടികള്‍ പഠിച്ചിരുന്നുവെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു.