Times Kerala

 ഹബ്ബ് ആൻഡ് സ്‌പോക്ക് വഴി ഒരു ലക്ഷം ജനങ്ങൾക്ക് സേവനം, സൂപ്പർ സ്‌പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനം ഇനി വിരൽ തുമ്പിൽ

 
അലോപ്പതിയും ആയുർവേദവും ഹോംപതിയും എല്ലാം ചേർത്ത് ചികിത്സ ; വ്യാജ ഡോക്ടർ തലശ്ശേരിയിൽ പിടിയിൽ
 

തിരുവനന്തപുരം: ഇ സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആൻഡ് സ്‌പോക്ക് സംവിധാനം വഴി 1.02 ലക്ഷം പേർക്ക് ഡോക്ടർ ടു ഡോക്ടർ സേവനം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾക്ക് ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും എല്ലാ സൂപ്പർ സ്‌പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാക്കാൻ കഴിയുന്നു. ഇതിനായി സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാനതല കമ്മറ്റിയും ജില്ലകളിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ സ്വകാര്യ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഉപയോഗിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ ജനറൽ ആശുപത്രികൾ മുഖേന സ്‌പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കൽ കോളേജുകൾ വഴി സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്‌പോക്കായാണ് പ്രവർത്തിക്കുക. ജില്ലാ, ജനറൽ ആശുപത്രികളും, മെഡിക്കൽ കോളേജുകളും ഹബ്ബായിട്ടും പ്രവർത്തിക്കും. ആദ്യമായി സ്‌പോക്ക് ആശുപത്രിയിലെ ഡോക്ടർ പ്രാഥമിക പരിശോധന നടത്തും. ആ രോഗിയെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർക്ക് റെഫർ ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കിൽ ജില്ലാ, ജനറൽ, മെഡിക്കൽ കോളേജിലെ ഹബ്ബിലെ ഡോക്ടറിലേക്ക്, ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി കണക്ട് ചെയ്യുന്നതാണ്. ഇതിലൂടെ സ്‌പെഷ്യലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മെഡിക്കൽ കോളേജുകളിലേക്കും, ജില്ലാ ആശുപത്രികളിലേക്കും പോകാതെ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകുന്നതാണ്.

ഇ സഞ്ജീവനി ഒപിഡിയിൽ നിലവിൽ 4.88 ലക്ഷത്തിൽ അധികം പരിശോധനകൾ നടന്നു. വീഡിയോ കോൺഫറൻസ് വഴി ജനങ്ങൾക്ക് ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി ഇതിലൂടെ സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു.ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശാവർക്കർമാർ, സ്റ്റാഫ് നഴ്‌സുമാർ എന്നിവർക്കും ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി ഡോക്ടർമാരുടെ സേവനം രോഗികൾക്ക് നൽകാവുന്നതാണ്.

https://esanjeevaniopd.in/kerala എന്ന വെബ് സൈറ്റ് വഴിയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ വഴിയോ ഇ-സഞ്ജീവനി സേവനം ലഭ്യമാണ്. സംശയങ്ങൾക്ക് ദിശ 104, 1056 നമ്പരുകളിൽ ബന്ധപ്പെടാം. വീട്ടിലിരുന്ന് സേവനം ലഭിക്കുന്നതിനാൽ അനാവശ്യ ആശുപത്രി യാത്രയും തിരക്കും കുറയ്ക്കാനാകും. അതിനാൽ പരമാവധിപേർ ഈ സേവനം ലഭ്യമാക്കേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു.

Related Topics

Share this story