തിരുവനന്തപുരം: കഠിനംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ എൽ.ഡി.എഫ്. സ്ഥാനാർഥിയെയും ഭർത്താവിനെയും ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. കഠിനംകുളം സ്വദേശികളായ ആദികേശവ് (19), സന്ദീപ് (19), ഹരീഷ് ബാബു (29) എന്നിവരാണ് പിടിയിലായത്.(3 arrested for attacking LDF candidate and husband)
പുതുക്കുറുച്ചി വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായ എയ്ഞ്ചലിനെയും ഭർത്താവിനെയുമാണ് സംഘം ആക്രമിച്ചത്. പ്രചാരണം കഴിഞ്ഞ് ഇന്നലെ വീട്ടിലെത്തിയ സ്ഥാനാർഥിയുടെ വീടിന് സമീപം എട്ടോളം വരുന്ന സംഘമെത്തി ബഹളം വച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സ്ഥാനാർഥിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇത് തടയാനെത്തിയ ഭർത്താവിനെയും വിവരമറിഞ്ഞെത്തിയ ബന്ധുക്കളെയും സംഘം മർദിച്ചു.
പരിക്കേറ്റ സ്ഥാനാർഥിയെയും ഭർത്താവിനെയും ബന്ധുക്കളെയും പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്ത് യുവാക്കൾ തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടായപ്പോൾ സ്ഥാനാർഥിയുടെ ഭർത്താവും ബന്ധുക്കളും ഇടപെട്ട് വിലക്കിയതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സമീപത്തെ വിവാഹ പാർട്ടിയിൽ പങ്കെടുത്തശേഷം മദ്യപിച്ചെത്തിയവരാണ് ബഹളമുണ്ടാക്കിയതെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.