പരസ്പരം തലക്കടിച്ച് ആഘോഷിക്കുന്ന ഉത്സവം.!!
പൊതുവെ ഉത്സവങ്ങൾ ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും ആഘോഷവേളകളാണ്. എന്നാൽ, ആന്ധ്രപ്രദേശിലെ കുർണൂലിലുള്ള ദേവാരഗട്ട അമ്പലത്തിൽ, ദസ്സറയോടനുബന്ധിച്ചു നടക്കുന്ന ബാനി ഉത്സവം വളരെ വ്യത്യസ്തമാണ്. കുന്നിൻ മുകളിലുള്ള ഈ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവൻ, രാക്ഷസനെ കൊന്ന് വിജയം കൈവരിക്കുന്നതാണ് ഉത്സവത്തിനാധാരം. അർധരാത്രിയോടെ, മല്ലേശ്വര സ്വാമിയെയും( ശിവ ഭഗവാൻ ), മാലമ്മയെയും ( പാർവതി ദേവി) ഘോഷയാത്രയോടെ പുറത്തെഴുന്നള്ളിക്കുന്നു. തുടർന്ന് രാക്ഷസ നിഗ്രഹം നടത്തുന്നതാണ് സങ്കല്പം. ഇതിന്റെ ഭാഗമായി ആന്ധ്രയിൽ നിന്നും, കർണാടകയിൽ നിന്നും ഒത്തുകൂടിയിട്ടുള്ള ഗ്രാമവാസികൾ, വലിയ വടിയുപയോഗിച്ചു പരസ്പരം തലയിൽ മർദ്ദിക്കുന്നു. ഇത് പ്രഭാതം വരെ തുടരും. പങ്കെടുക്കുന്നവരധികവും കർഷ കരായിരിക്കും. മുറിവേറ്റു തലയിൽ നിന്ന് രക്തമൊഴുകിയാലും ഇവരിത് നിർത്താതെ തുടരും. ഇതിന്റെ നടത്തിപ്പുകാർ പോലീസിനെയും, പ്രഥമശുശ്രുഷക്കായി ആരോഗ്യപ്രവർത്തകരെയും നിയോഗിക്കാറുണ്ട്. എന്നാൽ ഭക്തിചിന്ത തീവ്രമായ വിശ്വാസികൾക്കിടയിൽ ഇവർ കേവലം കാണികളായി ഒതുങ്ങാറാണ് പതിവ്. ഒട്ടുമിക്ക ഭക്തരെല്ലാം തന്നെ മുറിവിൽ മഞ്ഞൾപ്പൊടി വയ്ക്കുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. നൂറു വർഷത്തോളമായി ഈ ഉത്സവം ഇവിടെ നടത്തിവരുന്നു. ആദ്യകാലങ്ങളിൽ വടിക്കു പകരം കുന്തവും കോടാലിയുമാണ് ആളുകൾ ഉപയോഗിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്.