കാട് കയറാതെ പടയപ്പ; നാടിനെ വിറപ്പിച്ച് ജനവാസ മേഖലയിൽ

ഇടുക്കി: കാട് കയറാതെ നാട്ടിൽ നിലയുറപ്പിച്ച് കാട്ടുകൊമ്പൻ പടയപ്പ. രാപ്പകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലയിൽ പടയപ്പ തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് കാടിറങ്ങിയ പടയപ്പ ദേവികുളം ലോ കാഡ് എസ്റ്റേറ്റിൽ എത്തിയത്. തോട്ടം തൊഴിലാളികൾ പാട്ട കൊട്ടിയും മറ്റും കാട്ടാനയെ തുരത്തുവാൻ ശ്രമം നടത്തും. എന്നാൽ പിൻവാങ്ങുവാൻ കൂട്ടാക്കാതെ പ്രദേശത്ത് തമ്പടിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

നേരത്തെ എസ്റ്റേറ്റ് ലയത്തിൽ നിന്നും പുറത്ത് കടത്തിയതിന് ശേഷം പടയപ്പ കാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് ശേഷം രാവിലെ 7 മണിയോടെ പടയപ്പ വീണ്ടും എസ്റ്റേറ്റിന് ഉള്ളിലേക്ക് എത്തി. ആന നിൽക്കുന്നതിനാൽ തോട്ടം തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ സാധിച്ചില്ല. ഒരുമാസം മുമ്പ് ഇതേ എസ്റ്റേറ്റിൽ എത്തിയ പടയപ്പാ ഇവിടെ പ്രവർത്തിച്ചിരുന്ന റേഷൻ കട നശിപ്പിക്കുകയും വീടുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.