ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ താരങ്ങൾക്ക് വിലക്ക്: നടപടിയുമായി തമിഴ് നിർമാതാക്കളുടെ സംഘടന

നാല് യുവനടന്മാർക്കെതിരെ കടുത്ത നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ നാല് താരങ്ങൾക്കെതിരെയാണ് റെഡ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഫലത്തിൽ തമിഴ് സിനിമയിൽനിന്നുള്ള വിലക്കു തന്നെയാകുമിത്. ഇന്നലെ നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റേതാണ്(ടി.എഫ്.പി.സി) തീരുമാനം. മോശം പെരുമാറ്റം, നിർമാതാക്കളുമായി സഹകരിക്കുന്നില്ല ഉൾപ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിർമാതാക്കൾക്കൊപ്പം റെഡ് കാർഡ് ലഭിച്ച നടന്മാർക്ക് ജോലി ചെയ്യാനാകില്ല.

നേരത്തെ ഏറ്റെടുത്ത സിനിമയ്ക്കായി നിർമാതാവുമായി സഹകരിക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണു ധനുഷിനെതിരെ നടപടി സ്വീകരിച്ചത്. ടി.എഫ്.പി.സി പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിശാലിനെതിരെയുള്ള നടപടിയ്ക്ക് കാരണമായി പറയുന്നു.
നിർമാതാക്കളുടെ പരാതികളിൽ ചിമ്പുവിനും സൂര്യയ്ക്കും അഥർവയ്ക്കും യോഗി ബാബുവിനും ടി.എഫ്.പി.സി കഴിഞ്ഞ ജൂണിൽ പരാതി നൽകിയിരുന്നു. ഇതിൽ കാര്യമായ നടപടിയുണ്ടാകാത്തതിനെ തുടർന്നാണു നടപടി സ്വീകരിച്ചത്.